Pages

Friday 28 August 2020

ആഹാര രീതി മാറുന്ന അനന്തപുരി : -

കോവിഡ് കാലത്തെ ആഹാര രീതി അനന്തപുരിയെ ആശുപത്രിയിലാക്കുമോ ?
     കോവിഡ് കാലം തുടങ്ങിയതോടെ തൊഴില്‍ ഇല്ലാതായ പലരും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി . അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുത്തത് വഴിയോര കച്ചവടം ആണ്. മാസ്കും വസ്ത്രങ്ങളും പച്ചക്കറിയുമെല്ലാം ചെറിയ വാഹനങ്ങളില്‍ വഴിയോരങ്ങളില്‍ നിരന്നു. കൊച്ചുകുട്ടികള്‍ മുതല്‍ വയോൃദ്ധര്‍ വരെ വ്യാപാരികളായി. 
            ഹോട്ടലുകള്‍ അടഞ്ഞതോടെ വിലക്കുറവില്‍ പാകം ചെയ്ത ആഹാരം വില്‍ക്കുന്നവരും വഴിയോരങ്ങള്‍ കൈയടക്കി. അനന്തപുരിയെ സംബന്ധിച്ചിടത്തോളം ബിരിയാണി ഒരിക്കലും നിത്യ ആഹാരം ആയിരുന്നില്ല. എന്നാലിപ്പോള്‍ അതാണ് വഴിയോര ആഹാരക്കച്ചവടക്കാരുടെ പ്രധാന വില്‍പ്പന പൊതി. ഇത് ഇവിടെ എഴുതാന്‍ കാരണം ഇന്ന് തമ്പാനൂര്‍ മുതല്‍ പാപ്പനംകോടുവരെയുള്ള പ്രധാന റോഡില്‍ കണ്ട ബിരിയാണി വില്‍പ്പന തന്നെയാണ്. എകദേശം നാല് കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ചെറുതും വലുതുമായ വാഹനങ്ങളില്‍ ( ഇരുചക്രവും മുച്ചക്രവും നാലുചക്രവും ഉണ്ട്) നടക്കുന്ന വിവിധതരം ബിരിയാണി വില്‍പ്പന എണ്ണിയതില്‍ ഇരുപതിലധികം എണ്ണം ഉണ്ട്. തീര്‍ച്ചയായും ഇതൊരു മാറ്റത്തിലേക്കുള്ള ചുവടുവയ്പാണ്. എന്നാല്‍ അതിന്റെ ദോഷങ്ങള്‍ അറിയുമ്പോള്‍ തീര്‍ച്ചയായും വൈകിപ്പോയി എന്ന് തിരിച്ചറിയും.
           ഇത്രയും പറഞ്ഞത് ചില ആരോഗ്യ കാര്യങ്ങള്‍ സൂചിപ്പിക്കാനാണ്. ആഹാരം ആരോഗ്യത്തോടെ ജീവിക്കാനുള്ളതാണെന്ന തിരിച്ചറിവിലാണ് നാം പണ്ടുമുതലേ ജീവിച്ചുവന്നിരുന്നത്. അനന്തപുരിയില്‍ എന്നുമുതലാണ് ബിരിയാണി പ്രധാന ആഹാരമായത്. ബിരിയാണി നമ്മുടെ കാലാവസ്ഥയ്ക്കും ശരീരത്തിനും യോജിച്ച ആഹാരമാണോ ? കേരളത്തില്‍ ഗള്‍ഫ് നാടിന്റെ സ്വാധീനം കാരണം ബിരിയാണി പ്രധാനവിഭവമായി കഴിച്ചിരുന്ന മലബാറിലെ ആളുകള്‍ക്ക് കഴിഞ്ഞകാലങ്ങളില്‍ ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിട്ടിരുന്നോ ? അതറിയണമെങ്കില്‍ രാജ്യറാണി എക്സ്പ്രസ് ട്രെയിനില്‍ നിലമ്പൂരില്‍ നിന്ന് അനന്തപുരിയിലേക്കും തിരിച്ചും യാത്ര ചെയ്യണം. ആ രാജ്യറാണിയിലെ യാത്രികര്‍ പറയും അവര്‍ക്ക് ആഹാരരീതി മാറിയത് വരുത്തിയ ദുരിതങ്ങള്‍ . എന്തായാലും അവിടെ അവര്‍ അവരുടെ ആഹാരരീതി പഴമയിലേക്ക് മടക്കി കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് ഇങ്ങ് തെക്ക് അനന്തപുരിയില്‍ ബിരിയാണി വിപ്ലവം തുടങ്ങുന്നത്.
            എന്താണ് ഇൗമാറ്റത്തിന് പിന്നിലെ ചേതോവികാരം ? മലബാര്‍ മേഖലയില്‍ ഈകോവിഡുകാലത്ത് ധനശേഖരണത്തിനായി ചിലര്‍ നടത്തിയ ബിരിയാണി ചലഞ്ചുകളാണോ ? അതോ ബോധപൂര്‍വ്വം ചില മാഫിയ നടത്തുന്ന തന്ത്രപരമായ പ്രചാരണമോ ? അതോ ഇതിനുപിന്നില്‍ പണം മുടക്കി ആതുരാലയ വ്യവസായം തുടങ്ങി ലാഭം കൊയ്യാന്‍ വെമ്പുന്നവരോ ? എന്തായാലും നഷ്ടപ്പെടുന്നത് നമുക്കാണ്. നമ്മുടെ ആരോഗ്യമാണ്. മലബാറില്‍ നിന്നും രാജ്യറാണിയില്‍ RCC ലക്ഷ്യമാക്കി വരുന്ന നിരവധിപേരെ പോലെ അനന്തപുരിയില്‍ നിന്നും ഈ രോഗ രംഗത്ത് ചികിത്സാ സൗകര്യ വികസനം നടത്തിക്കൊണ്ടിരിക്കുന്ന തലശ്ശേരിയിലേക്കോ തൃശ്ശൂരിലേക്കോ മറ്റൊരു ട്രെയിന്‍ കൂടി ഓടണോ ? 
          എന്തായാലും പ്രിയമുള്ളവരേ വാങ്ങാനാളുണ്ടെങ്കിലേ വില്‍പ്പനക്കാര്‍ വഴിയരുകില്‍ കാത്തുനില്‍ക്കൂ. അതിനാല്‍ തീരുമാനം എടുക്കേണ്ടത് നാം മാത്രമാണ്. കരുതലോടെ മുന്നോട്ട് പോവുക .....