Pages

Saturday 26 December 2015

2016 River Conservation Year നദീ സംരക്ഷണ വർഷം

ഇന്ന് നമ്മുടെ നദികൾ വലിയ ഭീഷണിയിലാണ്. അവ നിലനിൽപ്പിനായി കേഴുകയാണ്. പ്രകൃതിയുടെ ജീവനാഡികളായ നദികളുടെ മരണവെപ്രാളം കാണാതിരിക്കുന്നത് മരണം വിളിച്ചുവരുത്തുന്നതിന് തുല്യമാണ്.
കൈയ്യേറ്റവും മണൽവാരലും കൊണ്ട് മൃതപ്രായമായ നമ്മുടെ നദികൾ മാലിന്യനിക്ഷേപത്തിനുള്ള വീപ്പയായി മാറിക്കഴിഞ്ഞു.

പുഴയിലെ കുളി അന്യമായതോടെ നമ്മുടെ നദീസങ്കൽപ്പവും മാറി എന്നുപറയുന്നതാവും കൂടുതൽ ശരി. ഈ ചിന്തയ്ക്കൊരു മാറ്റം അനിവാര്യമായിരിക്കുന്നു.
നദികൾ നമ്മുടെ പൊതു സ്വത്താണ്.അത് അനർഗളമായി ഒഴുകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് മാനവ ധർമ്മമാണ്. കാരണം കുടിവെള്ളം കിട്ടാക്കനിയാവുന്ന വരുംനാളുകളിൽ നദികൾ നമുക്ക് ജീവൻ നിലനിറുത്താൻ അത്യാവശ്യമായിവരും.

അതിനാൽ പുതിയൊരു നദീചിന്ത അനിവാര്യമായിരിക്കുന്നു ..
അതിനായി പുതിയ വർഷം നമുക്ക് പ്രയോജനപ്പെടുത്താം.

Ma Prithvi Socio and Eco Development Society 2016 നദി സംരക്ഷണ വർഷമായി ആചരിക്കുന്നു.
നമ്മുടെ പ്രകൃതിയെ സ്നേഹിക്കുന്ന മുഴുവന്‍ സജ്ജനങ്ങളുടേയും പിന്തുണ നദീസംരക്ഷണ  പ്രചാരണ പ്രവർത്തനങ്ങളിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .
2014 നെ പശ്ചിമഘട്ട വർഷമായും 2015 നെ വിഷമില്ലാത്ത ഭക്ഷണ വർഷമായും പ്രഖ്യാപിച്ച്  നാം നടത്തിയ പ്രചാരണങ്ങൾ പൊതുസമൂഹം നിറഞ്ഞമനസ്സോടെ ഏറ്റെടുക്കുകയായിരുന്നു. അത്തരം പ്രചോദനങ്ങൾ എന്നും നമുക്ക് അഭിമാനകരമായിരുന്നു.
2016 നദി സംരക്ഷണ വർഷവും ഏവർക്കും മാതൃകയാവണം എന്നാണ് ആഗ്രഹിക്കുന്നത്. അതിനാൽ നദീ സംരക്ഷണ വർഷം 2016 സംബന്ധിച്ച
നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

www.maprithvi.blogspot.com

Email: maprithvi@gmail.com

Ph: 9446974907

Wednesday 2 December 2015

ചെന്നൈ പാഠമാണ് ഒപ്പം നമുക്കൊരു മുന്നറിയിപ്പും

ചെന്നൈ പ്രളയം മനുഷ്യ നിർമ്മിതമാണ്.നീർച്ചാലുകളും ചതുപ്പുകളും കൈയേറിയ റിയൽ എസ്റ്റേറ്റ് മാഫിയ നടത്തിയ  പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമായ നിർമ്മാണപ്രവൃത്തികളുടെ ബാക്കിപത്രമാണ് ചെന്നെ ഇന്നനുഭവിച്ചത് . ചെന്നൈ നഗരത്തില്‍ നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്‍റെ കാരണങ്ങള്‍ ചികയുമ്പോള്‍ സമാനമായ ഓരോ നഗരത്തെയും കാത്തിരിക്കുന്ന  വന്‍ ദുരന്തത്തിന്‍റെ സൂചനകള്‍ കൂടിയായി അതു മാറുന്നു.നഗരപ്രാന്തത്തിലൂടെ ഒഴുകുന്ന കൂവം,അഡയാര്‍ നദികള്‍ കരകവിഞ്ഞു. നദികളുടെ ഇരു കരകളിലും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടന്നുവരുന്ന കയ്യേറ്റങ്ങള്‍ ആണ് പ്രളയം ഇത്ര രൂക്ഷമാക്കിയത്. കടുത്ത പേമാരിയാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് കാരണമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും ചെന്നൈയില്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി  പൊടിപൊടിക്കുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആണ് അതിന്‍റെ യഥാര്‍ത്ഥ കാരണമെന്നതാണ് സത്യം.

ചെന്നൈയില്‍ ഉടനീളം അനധികൃത നിര്‍മിതികള്‍ കാണാനാവും. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അങ്ങിങ്ങായി കാണുന്ന ടാങ്കുകള്‍, തടാകം, കനാല്‍, നദികള്‍ എന്നിവയായിരുന്നു ചെന്നൈയുടെ മുഖഛായയെങ്കില്‍ ഇന്ന് എവിടെ നോക്കിയാലും കൂറ്റന്‍ കെട്ടിടങ്ങളും താമസ സമുഛയങ്ങളും ആണ്. ഒന്നര ലക്ഷത്തോളം അനധികൃത കെട്ടിടങ്ങള്‍ നഗരത്തില്‍ മാത്രം  ഉണ്ടെന്നാണ് ചെന്നൈ മെട്രോ പൊളിറ്റന്‍ ഡെവലപ്മെന്‍റ് അതോറിറ്റി മദ്രാസ് ഹൈകോടതിയില്‍ സമര്‍പിച്ച റിപോര്‍ട്ടില്‍ പറയുന്നത്.

നൂറുകണക്കിന് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ ഹൈകോടതി ഉത്തരവിട്ടുവെങ്കിലും സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാല്‍ ഇവയൊക്കെ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. അനധികൃതമായ നിര്‍മിതികള്‍ മൂലം നഗര പ്രാന്തത്തിലെ 300 റോളം ജലാശയങ്ങള്‍ ആണ് അപ്രത്യക്ഷമായത്. താഴ്ന്ന പ്രദേശങ്ങള്‍ അനിയന്ത്രിതമായി മണ്ണിട്ടു നികത്തുകയും വെള്ളം ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങാത്ത വിധത്തിൽ ഉള്ള പ്രവൃത്തികൾക്കുള്ള   മറുപടികൂടിയാണീ പ്രളയം.

കുന്നിടിക്കലും നീർത്തടം നികത്തലും നിയമവിധേയമായി നടപ്പാക്കാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പ്.. നമുക്കെല്ലൊവർക്കും ഉള്ള മുന്നറിയിപ്പ്. ആർത്തിമൂത്ത മനിതൻ ഇതുകണ്ടും കൊണ്ടും പഠിക്കുമെന്നോ നന്നാകുമെന്നോ തോന്നുന്നില്ല...

പ്രകൃതിയുടെ ക്ഷോഭമെന്ന് പറഞ്ഞെഴുതുന്ന പത്രങ്ങളൊക്കെയെന്ന് ഓർത്താൽ നല്ലത്. അവനവൻ കുഴിക്കുന്ന കുഴിയിൽ വീഴുന്നതും അവനവൻ തന്നെയായിരിക്കും. വികസനത്തിന്‍റെ പേരില്‍ അവസാന പച്ചപ്പും  മണ്ണിട്ട്‌ മൂടുമ്പോള്‍ , പശ്ചിമഘട്ടമടക്കമുള്ള മലനിരകള്‍ ദയാവധം കാത്ത് കഴിയുമ്പോള്‍ ഗാഡ്ഗിലിനും കസ്തൂരി രംഗനും മെതിരെ കൊടിപ്പിടിക്കുന്ന മതത്തിന്‍റെ മറയില്‍ നില്‍ക്കുന്ന  ആമാശയ ജീവികള്‍ക്ക് ഇനിയും തിരിച്ചറിവ് ഉണ്ടാവുമോ ?  

ചെന്നൈ നമ്മുക്കൊരു പാഠമാണ് ....

ഒപ്പം ഒരു മുന്നറിയിപ്പും ...