Pages

Tuesday 9 June 2020

ആതിരപ്പള്ളിയെ നശിപ്പിക്കരുത്

ലോകത്തിലെ പാരിസ്ഥിതിക ജൈവവൈവിധ്യ മേഖലയായ പശ്ചിമഘട്ടത്തിലെ അതീവ പ്രാധാന്യമുള്ള പാരിസ്ഥിതിക മേഖലയാണ് ആതിരപ്പള്ളി. വീണ്ടും ആതിരപ്പള്ളി വാർത്തകളിൽ നിറയാൻ പോവുകയാണ്. ഏറ്റവുമൊടുവിലായി വീണ്ടും ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക്  കഴിഞ്ഞ ദിവസം പച്ചക്കൊടി വീശിയ സര്‍ക്കാര്‍ എന്തിനുള്ള പുറപ്പാടിലാണ് എന്ന് മനസ്സിലാകുന്നില്ല. പശ്ചിമഘട്ടത്തിൽ അവശേഷിക്കുന്ന അവസാനത്തെ പച്ചപ്പും തകർക്കാനുള്ള നീക്കത്തിലാണ് സർക്കാർ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുൻകാലങ്ങളിൽ കേരളം അനുഭവിച്ചു കൊണ്ടിരുന്ന വൈദ്യുത പ്രതിസന്ധിയോ വൈദ്യുതിക്ഷാമമോ ഒന്നും തന്നെ സമീപകാല കേരളം അനുഭവിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഭാരതം വൈദ്യുത മിച്ച രാജ്യമായി മാറിയിരിക്കുന്നു എന്ന യാഥാർത്ഥ്യം ഇവിടെ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മുൻകാലങ്ങളിൽ വനനശീകരണ ജലവൈദ്യുത പദ്ധതികൾക്ക് വേണ്ടി സർക്കാരുകൾ ഉയർത്തിക്കൊണ്ടുവന്ന ആ വാദം ഇവിടെ നിലനിൽക്കുന്നില്ല. 
                എറണാകുളം, തൃശ്ശൂർ ,പാലക്കാട് ജില്ലകളുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ ആതിരപ്പള്ളി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കേരളത്തിൽ ഏറ്റവുമധികം മലമുഴക്കി വേഴാമ്പലുകളുടെ ആവാസകേന്ദ്രം കൂടിയാണ് ആതിരപ്പള്ളി. പറമ്പിക്കുളം കടുവാ സങ്കേതവും നെല്ലിയാമ്പതിയിലെ ജൈവ വൈവിധ്യങ്ങളും വാള്‍പാറയിലെ കുളിരും എല്ലാം ആതിരപ്പള്ളിയുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. ആതിരപ്പള്ളി മേഖലയുടെ ഇല്ലാതാക്കൽ ഈ പറഞ്ഞ മേഖലകളുടെ നാശത്തിലേക്കുള്ള വഴി തുറക്കൽ ആണ്.
               പരിസ്ഥിതിയെ തകർത്ത് ജൈവവൈവിദ്ധ്യം ഇല്ലാതാക്കി മടിശ്ശീല വീർപ്പിക്കാൻ കാത്തിരിക്കുന്ന കരാർ മാഫിയയ്ക്കു മുന്നിൽ ഇച്ഛാശക്തിയുള്ള സർക്കാർ മുട്ടുമടക്കരുത്. ആതിരപ്പള്ളി തകരുമ്പോൾ തകർക്കപ്പെടുന്നത് പശ്ചിമഘട്ടത്തിലെ ജൈവ സമ്പന്നമായ ഒരു മേഖലയാണ്. ഒരു ജനാധിപത്യ സർക്കാർ അതിന് ഒരിക്കലും കൂട്ടുനിൽക്കരുത്.

No comments:

Post a Comment